വധുവിനെ ആവിശ്യമുണ്ട്.......

Wednesday, September 7, 2011



വിവാഹത്തലേന്നൊ വിവാഹപിറ്റെന്നൊ ഒളിച്ചോടില്ലെന്നുറപ്പുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മാത്രം ബന്ധപെടുക.

നിനക്കെന്നെ ഇഷ്ടമാണൊ......

Wednesday, July 6, 2011


അയാളുടെ ഉച്ഛാസത്തില്‍ അവളുടെ കണ്‍പീലി കാടുകള്‍ ഉലഞ്ഞു. സമുദ്രം പോലെ പ്രണയം അലയടിക്കുന്ന അവളുടെ മിഴിയിണയില്‍ നോക്കി അയാള്‍ ചോദിച്ചു.
'നിനക്കെന്നെ ഇഷ്ടമാണൊ'
അവള്‍ പരിഭവിച്ചു........
'പിന്നെ ഇഷ്ടമില്ലാതെയാണോ എന്റെ വിവാഹ കാര്യം പറയാന്‍ ഞാന്‍ തന്നെ വന്നത്''

വിവാഹിതരായി

Saturday, July 2, 2011


തന്റെ വിവാഹ അഭ്യാര്‍ത്ഥന തള്ളികളഞ്ഞാല്‍ അവളെ വകവരുത്തണമെന്നായാള്‍ കരുതിയിരുന്നു. പക്ഷെ അവള്‍...............
അയാളെ തന്നെ വിവാഹം ചെയ്ത് അയാളെ 'വകവരുത്തി'

SMS പ്രണയം

Saturday, June 11, 2011





ആദ്യരാത്രി
അവള്‍ ഒരു പുരുഷനെ ആദ്യമാണത്രേ ഇത്രയടുത്ത് കാണുന്നത്.തന്റെ ഭാഗ്യത്തില്‍ സന്തോഷിച്ച് നിര്‍വൃതിയോടെ അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു .
അയാള്‍ കണ്ണ് തുറക്കും മുന്‍പ്‌ തന്റെ ഫോണില്‍ നിന്ന് കതിര്‍മണ്ഡപത്തില്‍ വച്ചു പരിചയപെട്ട യുവാവിനു അവള്‍ ഒരു പ്രണയ സന്ദേശമയച്ചു.

മുക്കുവനെ സ്നേഹിക്കാത്ത ഭൂതം

Sunday, June 5, 2011


ആദ്യം ഭയന്ന മുക്കുവന്‍ പഴയ കഥ ഓര്‍ത്തെടുത്തുകൊണ്ട് ഭുതത്തൊടു പറഞ്ഞു.
'ഈ ചെറിയ കുടത്തില്‍ നീയെങ്ങിനെ കയറി പറ്റി അതൊന്ന് കാണിച്ചു താ '
ഭുതം മുക്കുവന്റെ താടിയില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.

'മോനെ ദിനേശാ...വേല കയ്യിലിരിക്കട്ടെ, ആ കഥ ഞാനും വായിച്ചിട്ടുണ്ട് '

വീണ പൂവ്.....

Wednesday, March 23, 2011






നിറയെ പൂക്കളുള്ള മരത്തിനു കീഴില്‍ വച്ചാണവര്‍ കണ്ടു മുട്ടിയത്.പൂക്കള്‍ കൊഴിഞ്ഞ
മരത്തിന്റെ ശാഖയിലാണത് അവസാനിച്ചതും.

ജലരേഖകള്‍

Tuesday, March 8, 2011


വീട്ടില്‍ നിന്ന് റോഡിലേയ്ക്കുള്ള വഴി ഒരസാധരണ ചിത്രം പൊലെ. മുറ്റത്തുനിന്ന് നേരെ പൊയി വളഞ്ഞ് പിന്നെയും നേരെ പൊയി ഒന്നു ചെറുതായി കാരണം കൂടാതെ S രൂപത്തിലായി റോഡില്‍ ലയിക്കുന്നു .എന്തുകൊണ്ടായിരിക്കും ഒരു വഴിയും നേരെ പൊകാത്തത്, അല്ലെങ്കില്‍ എന്തുകൊണ്ടാവും ഒരാളും നേരെ നടക്കാത്തത്. ആരും ചിന്തിക്കാറില്ല വിദ്യയും.

ചവിട്ടു പടിയില്‍നിന്ന് കയറിന്റെ ചവിട്ടിയെടുത്ത് കണ്ണുകള്‍ ഇറുക്കിയടച്ച് വിദ്യ ചവുട്ടി തെങ്ങില്‍ ആഞ്ഞടിച്ചു. ചവിട്ടിയില്‍ നിന്ന് മണ്ണ് അവളുടെ ദേഹത്തേക്ക് ചിതറി തെറിച്ചു. ചവിട്ടി തിരിച്ച് പടിയില്‍ ഇട്ട ശേഷം അവള്‍ പെട്ടെന്ന് തിരിഞ്ഞു വഴിയിലേക്ക് നോക്കി വഴി. ശൂന്യം ദേഹത്തെ മണ്ണ് തട്ടി കളഞ്ഞ് അവള്‍ വീട്ടിലേയ്ക്ക് കയറി. അകത്ത് നിന്ന് ഒന്നു കൂടി തിരിഞ്ഞു നോക്കി നിരാശയൊടെ അടുക്കള ഭാഗത്തെ പൈപ്പില്‍ നിന്ന് ടാപ്പ് തുറന്ന്‌ ഒരു ബക്കറ്റ് വെള്ളമെടുത്ത് പഴയൊരു തുണികൊണ്ട് നിലം തുടക്കാന്‍ തുടങ്ങി. അപ്പൊഴും അവള്‍ പൊലുമറിയാതെ കണ്ണുകള്‍ വഴിയിലേക്ക് നീണ്ടു.

മതിലിനരുകിലെ മാവില്‍ നിന്ന് ഒരു തോട്ടി കൊണ്ട് മാങ്ങ പറിയ്ക്കുകയാണ്‌ ശാരദാമ്മ. കഴിഞ്ഞ കൊല്ലം ഈ മാവിന്‌ ഭ്രാന്തായിരുന്നു പക്ഷെ ഇകൊല്ലം അഞ്ചോ ആറോ മാങ്ങ കാണും. ഇലകള്‍ക്കിടയിലൂടെ തോട്ടി നീട്ടുന്നതിനിടയില്‍ വിദ്യ ബക്കറ്റുമായി മുറ്റത്തു വന്ന് വഴിയിലെയ്ക്ക് നോക്കുന്നത് കണ്ട് ശാരദാമ്മ ചൊദിച്ചു.

'മോള്‍ ആരെയാണ്‌ നോക്കുന്നത്'

ബക്കറ്റിലെ കറുത്തവെള്ളം ചെടികള്‍ക്ക് മേലെയൊഴിച്ച് അവള്‍ മറുപടി പറഞ്ഞു.

'അഛന്‍ ഇതുവരെ വന്നില്ലമ്മേ'

അഛന്‍ വൈകുന്നതിന്റെ നീരസം അവളുടെ നെറ്റിയില്‍ വരകളായി രൂപം കൊണ്ടു.

വൃശ്ചിക കാറ്റിന്റെ ശക്തിയില്‍ മാവ് ആടിയുലഞ്ഞു. കരിയിലകള്‍ ചെറുകിളികളെ പൊലെ മാവില്‍ നിന്ന് കൂട്ടത്തൊടെ പറന്നു. തോട്ടിയില്‍ നിന്ന് അകന്നും അടുത്തും മാങ്ങകള്‍ ശാരദയെ പറ്റിച്ചു കൊണ്ടിരുന്നു .മടുപ്പ് തോന്നി തിരിഞ്ഞപ്പൊള്‍ തന്നെയും നോക്കി നില്‍ക്കുന്നു രണ്ടു പേര്‍. മുന്‍പ് ആരൊ എന്തൊ ചൊദിക്കുന്നതായി തോന്നിയിരുന്നു. ശാരദയ്ക്ക് കേട്ടുകേള്‍വിയില്ലാത്ത ഒരു മേല്‍വിലാസമാണവര്‍ ചൊദിക്കുന്നത്. കയറ്റികുത്തിയ സാരി താഴ്ത്തി കൈകൊണ്ട് തലയൊന്നു ഒതുക്കി അവള്‍ പറഞ്ഞു.

'എനിക്കറിയില്ല'

മറ്റു ചൊദ്യങ്ങള്‍ ചൊദിച്ചെങ്കിലും പരിചയമില്ലാത്ത രണ്ടാളുടെ മുന്നില്‍ നില്‍ക്കാന്‍ നാണം

സമ്മതിക്കാത്തതിനാല്‍ തൊട്ടി വലിച്ചെറിഞ്ഞ് അവള്‍ വീട്ടിലെയ്ക്കൊടി.

ഒരാഴ്ച കഴിഞ്ഞപ്പൊഴാണറിഞ്ഞത് അതൊരു പെണ്ണുകാണല്‍ ചടങ്ങായിരുന്നു. സിലോണിലാണ്‌ ചെറുക്കന് ജോലി.അന്നു വന്നവരില്‍ കട്ടിമീശയുള്ള ഒരാള്‍ ശാരദയുടെ മനസ്സില്‍ വെറുതെ...വെറുതെയൊരു തണുത്ത പൊള്ളലായി കിടന്നതിനാല്‍ ചെറുക്കന്‍ അതാവണമെന്നവള്‍ പ്രാര്‍ത്ഥിച്ചു.

സിലോണ്‍ ശാന്തമായിരുന്നെങ്കിലും വിവാഹം കഴിഞ്ഞ്‌ രണ്ടാഴ്ച്ച കഴിഞ്ഞപ്പൊള്‍ അയാള്‍ പൊയി. അടുത്ത് തന്നെ തിരിച്ചു വരുമെന്ന ഉറപ്പുമായി. പക്ഷെ അയാള്‍ തിരിച്ചു വന്നില്ല. കുറെ നാള്‍ വിദ്യയെയും ഒക്കത്തുവെച്ച് ശാരദ വഴിയുടെ ഏറ്റവും അറ്റത്തെ വളവില്‍ നിന്ന് കട്ടിയുള്ള മീശയും ചെറിയ കഷണ്ടിയും അല്പം അപരിചിത്വവുമായി ഒരാളുടെ പ്രത്യക്ഷപെടലും പ്രതീക്ഷിച്ചിരിന്നിരുന്നു. .

പക്ഷെ അയാള്‍ക്ക് സിലോണില്‍ ഭാര്യയും കുട്ടികളുമുണ്ടെന്ന് ഭര്‍ത്താവിന്റെ ബന്ധുകള്‍ തന്നെ പറഞ്ഞറിഞ്ഞപ്പോള്‍ മുതല്‍ അവള്‍ വഴിയിലെക്കുള്ള നോട്ടം നിറുത്തി സ്വന്തം ജീവിതത്തിലേക്ക് മടങ്ങി. .ഒരു ഘട്ടത്തിലും വിദ്യയൊടൊരിക്കലും അവള്‍ക്കൊന്നും പറയെണ്ടി വന്നിട്ടില്ല. അമ്മയുടെ മുല പാലിനൊടൊപ്പം അവളാകഥയും ഗ്രഹിച്ചിരുന്നു.

അഛന്‍ വരാന്‍ വൈകുന്നത് വിദ്യയില്‍ ഉത്കണ്ഠയുണ്ടാക്കി. മനസ്സില്‍ ആശങ്കകള്‍ തുങ്ങി നില്‍ക്കുന്ന കാരണം വീട്ടു ജോലി തുടരാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ജോലി നിറുത്തിവച്ച് തെങ്ങുകള്‍ക്കിടയിലൂടെ വളഞ്ഞൊടുന്ന റോഡിലെയ്ക്ക് ദൃഷ്ടിയുന്നി മുഖം കൈകളില്‍ താങ്ങി വിദ്യ വരാന്തയിലെ കസേരയിലിരുന്നു.

ടിപോയിയില്‍ മകന്‍ അഭിരാമിന്റെ എട്ടാം ക്ലാസ്സിലെ ഇംഗ്ലിഷ് പുസ്തകത്തിനു മേല്‍ ഇന്നു കല്യാണ വീട്ടില്‍ നിന്ന് കിട്ടിയ മിഠായിയും വധു വരന്മാരുടെ ഫോട്ടോയുള്ള കാര്‍ഡും. കാര്‍ഡും മറിച്ചു നോക്കി കല്യാണ വീട്ടിലെ മരത്തണലിട്ട കസേരയിലിരിക്കുമ്പോഴാണ്‌ പഴയൊരു ബന്ധു ഒരു കസേരയുമായി അവളുടെ അടുത്ത് വന്നത്. ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ ചോദിക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു.

'ഞാന്‍ നിന്റെ മോനെ ഒരു ദിവസം കണ്ടിരുന്നു അവന് നിന്റെ അഛന്റെ അതെ ഛായയാണ്‌ അതെ നടപ്പും നില്പ്പുമെല്ലാം'

അഛന്‍‍....

അന്നാദ്യമായി അവളുടെ മനസ്സില്‍ അഛനെന്ന പദം രൂപം കൊണ്ടു. വലിയ മീശയൊടെ അഭിരാമിന്റെ മുഖം അവള്‍ സങ്കല്പിച്ചു.

കല്യാണ വിശേഷങ്ങളറിയാന്‍ കാത്തു നിന്ന അമ്മയൊട് അവള്‍ ഒരു മുഖവുരയുമില്ലാതെ ചൊദിച്ചു.

'അമ്മേ നമ്മുടെ അഭിക്ക് അഛന്റെ ഛായ ആണോ'

അങ്ങിനെയൊരു ചോദ്യം ശാരദാമ്മ പ്രതീക്ഷിച്ചില്ല. ശാരദാമ്മയുടെ മനസ്സിലെ ഭര്‍ത്താവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം മുഴുവന്‍ വാലന്‍ പുഴുവിന്റെ കുത്തേറ്റ് നശിച്ചിരുന്നു. അഭിരാമിന്റെ മുഖത്തില്‍ ഓര്‍ത്താല്‍ കിട്ടാത്ത മറ്റൊരു മുഖം സന്നിവേശിപ്പിക്കാന്‍ ശ്രമിച്ച ശാരദാമ്മയുടെ ശ്രമം പരാജയപെട്ടു. നിസ്സഹായതൊടെ അവര്‍ പറഞ്ഞു.

'എനിക്കൊര്‍മ്മ വരുന്നില്ല'

കസേരയില്‍ നിന്ന് പിന്തിരിഞ്ഞ് വിദ്യ ഹാളിലെ ചുമരില്‍ തൂക്കിയ ക്ലോക്കിലെയ്ക്ക് നോക്കി സമയം 4.30 പിന്നെ മുഖത്ത് വിരിഞ്ഞ ആകാംക്ഷയൊടെ അവള്‍ റോഡിലെയ്ക്ക് നോക്കി.വഴിയുടെ അങ്ങെ തലക്കല്‍ സൈക്കിളില്‍ അഭിരാം പ്രത്യക്ഷപെട്ടു. വിദ്യ ജിഞ്ജാസയൊടെ വീണ്ടും സൂക്ഷിച്ചു നോക്കി.

അതെ........

അവള്‍ കസേരയില്‍ നിന്നെഴുന്നെറ്റു ഒതുങ്ങി നിന്നു.

‌‌-----അഛന്‍ വരുന്നു.

സ്വയം ശില്പമാകുന്നവര്‍.........

Tuesday, February 8, 2011


ഒരു സര്‍ക്കസ്സുക്കാരന്റെ മെയ് വഴക്കത്തോടെ പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന തലയില്ലാത്ത തെങ്ങിലേയ്ക്ക് അയാള്‍ നടന്നു കയറി. കുലുങ്ങുന്ന തെങ്ങില്‍ തന്റെ ബാലന്‍സ് തെറ്റിക്കാതിരിക്കാന്‍ കൈകള്‍ ഇരുവശത്തേയ്ക്കും നിവര്‍ത്തി പിടിച്ചു. ഇപ്പോള്‍ മുതല്‍ ഭുമിയുമായുള്ള ബന്ധം താല്‍ക്കാലികമായി അയാള്‍ അവസാനിപ്പിച്ചിരിക്കുന്നു. അവിടെ നിന്നയാള്‍ ആകാശത്തേയ്ക്ക് തലയുയര്‍ത്തി. അലഞ്ഞു തിരിയുന്ന മേഘക്കൂട്ടങ്ങള്‍ അയാളുടെ കണ്ണുകളെ വിടര്‍ത്തി. ഒരു ശില്പസൃഷ്ടിയുടെ രതി മുര്‍ച്ചയില്‍ അയാള്‍ ഉന്മാദത്തിലായി. കണ്ണിനു മിതെ വലതു കൈ വച്ച് കാഴ്ചയ്ക്ക് സുഷ്മത വരുത്തിക്കൊണ്ടയാള്‍ തന്റെ സൃഷ്ടിക്ക് ബലിയാകേണ്ട മേഘത്തെ തിരഞ്ഞു. എളുപ്പം വഴങ്ങുന്നവ വിരളമെങ്കിലും തെക്ക് മാറി കറുപ്പും വെളുപ്പമായി കൂട്ടം തെറ്റിയ ഒരു മേഘം. അതെ അത് തന്നെ......

തെങ്ങില്‍, കാലുകള്‍ ഉറപ്പിച്ച് മുഷിഞ്ഞ മുണ്ട് അഴിച്ച് വലിച്ചെറിഞ്ഞു. ഏത് സൃഷ്ടിയേയും ലൈംഗികപരമായി സമീപിക്കണമെന്നും കപടമില്ലാത്ത ലൈഗികതയാണ് ഉത്തമ സൃഷ്ടിയെന്നും അയാള്‍ വിശ്വസിക്കുന്നു. താഴെ പുഴയില്‍ ചെമ്മീന്‍ പിടിച്ചിരുന്ന കാളിപെണ്ണ്, വെള്ളത്തിലെറിയാന്‍ വാരിയെടുത്ത ചെളി ഒരു പുളിച്ച തെറിയോടുകൂടി അയാളുടെ നഗ്നതയിലെക്കെറിഞ്ഞു.ഒന്നും അറിയാതെ നിശബ്ദമായി ഇരു കൈകളിലും ഉളിയും ചുറ്റികയും ഉണ്ടെന്ന ധാരണയില്‍ മേഘത്തില്‍ അയാള്‍ കൊത്താന്‍ തുടങ്ങി.
കൊമ്പുകളില്‍ ചുവപ്പും പച്ചയും ചായം തേച്ച കാളകളുമായി പൊള്ളാച്ചിയില്‍ നിന്ന് വന്ന അറുമുഖന്‍ നാരായണമംഗലത്ത് വെച്ച് കൂട്ടുകാരനുമായി പിണങ്ങി. ആ പിണക്കം ഉഴുവത്ത്കടവ് വളവില്‍ വച്ച് തല്ലായി മാറി. കാളകള്‍ക്കിടില്‍ ഒരു തമിഴ് സിനിമയുടെ സ്റ്റണ്ട് രംഗം പോലെ അവര്‍ തമ്മിലടിച്ചു. പൊള്ളാച്ചിയിലെ ഒരു പെണ്ണായിരുന്നു വിഷയം.
ലച്ച്മി.....
ദാവണി ചുറ്റിയ കറമ്പിയായ ലച്ച്മി അറുമുഖന്റെ സ്വപ്നങ്ങളില്‍ ഫണം വിടര്‍ത്തിയാടി. രാവുകളില്‍ അവളുടെ മിഴി സാഗരത്തില്‍ ഒരു സ്വപ്ന തോണിയില്‍ സ്വര്‍ഗത്തിലേക്കവന്‍ തുഴഞ്ഞിരുന്നു.ആ ലച്ച്മിയെ പറ്റി അശ്ലില ചുവയുള്ള തമാശ കേള്‍ക്കാന്‍ അറുമുഖന്‍ അശക്തനായിരുന്നു.
രണ്ടു പേരും ചോരയില്‍ കുളിച്ചു നില്‍ക്കുന്നത് കണ്ടു നാട്ടുകാര്‍ ഓടി കൂടി. ഒരുമിച്ചുള്ള യാത്ര ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പായ നാട്ടുകാര്‍ കുട്ടുകാരനോടു കാളകളുമായി യാത്ര തുടരാന്‍ ആവശ്യപ്പെട്ടു. അവന്‍ ഒരു കാളയുടെ കൊമ്പില്‍ കെട്ടിയ സഞ്ചി അഴിച്ചെടുത്ത് റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് കാളകള്‍ക്കൊപ്പം നടന്നു. സഞ്ചിയില്‍ നിന്ന് ഉളിയും ചുറ്റികയും പുറത്തേയ്ക്ക് തെറിച്ചു.
അറുമുഖന്‍ അയാളുടെ കൈകളിലേയ്ക്ക് നോക്കി നിറം മങ്ങിയ രണ്ടു ഒറ്റ രൂപ.'വാങ്കിട്' അറച്ചു നിന്ന അറുമുഖത്തോട് അമ്മ അടുക്കളയില്‍നിന്നു വിളിച്ചു പറഞ്ഞു .അയാളുടെ ഉള്ളം കൈയ്യില്‍ നിന്ന് നാണയ തുട്ടെടുത്ത് അവന്‍ ചാരായത്തിന്റെ പുളിക്കുന്ന ഗന്ധത്തില്‍ നിന്ന് പുറത്തു കടന്നു. വരാന്തയില്‍ ചെത്തി വൃത്തിയാക്കിയ
കാളകൊമ്പുകള്‍ക്കിടയില്‍ പൂര്‍ണമാവാത്ത ശില്പം പോലെ അച്ചന്‍. ഇനി വിട്ടില്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളെ മനസ്സില്‍ നിന്ന് തുടച്ചു കളഞ്ഞ് അവന്‍ പനന്തോട്ടത്തിലുടെ താഴെ പാടത്തേക്കിറങ്ങി. പാടത്ത്‌ നിലമുഴുകുന്ന ട്രാക്ക്റ്ററിന്റെ പുറകെയോടുന്ന കുട്ടികള്‍. അവനും കൂടെ ഓടി. വരണ്ട നിലത്ത് ചാലുകള്‍ രൂപപെട്ടു കൊണ്ടിരുന്നു. തനിക്കു ചുറ്റും വലയങ്ങള്‍ കൂടി കൊണ്ടിരിക്കെ ട്രാക്ക്റ്ററിന്റെ ശബ്ദം പെട്ടെന്ന് നിന്നു.ഇപ്പോള്‍ അവന്‍ കാണുന്നത് എല്ലാവരും വലിയ ശബ്ദത്തോടെ തന്റെ വിട്ടിലെക്കോടുന്നതാണ്. കാലുകള്‍
ക്ക് വേണ്ടത്ര ബലം പോരാതെ നില്‍ക്കാന്‍ പോലും കഴിയാതെ വരമ്പിലേക്കവന്‍ വിണു.
തന്റെ ഇംഗിതത്തിനനുസരിച്ച് നിന്നു തരാത്ത മേഘശകലങ്ങളെ തെറി വിളിച്ച് തന്റെ കൈയ്യിലുണ്ടെന്നയാള്‍ വിചാരിക്കുന്ന ഉളിയും ചുറ്റികയും ദേഷ്യത്തോടെ വലിച്ചെറിഞ്ഞു. പിന്നെ തിരിച്ചു സുഷ്മതയോടെ കരയിലേക്കിറങ്ങി. അഴിച്ചു കളഞ്ഞ മുണ്ട് അയാള്‍ക്ക്‌ വേണ്ടി ആറ്റുവഞ്ചിയില്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. നീണ്ട നരച്ച താടി തടവി അയാള്‍ പുല്ലില്‍ മലര്‍ന്നു കിടന്നു.
കൊക്ക്,മരകൊമ്പിലെ കിളികള്‍ തുടങ്ങി മുന്നോ നാലോ തരം ശില്പങ്ങളെ അറുമുഖന്‍ ഉണ്ടാക്കുമായിരുന്നുള്ളൂ . ചന്തയില്‍ നിന്ന് ചോരയോട് കൂടി കാളകൊമ്പുകള്‍ കൊണ്ടു വന്ന് അറുമുഖന്‍ ജോലി തുടങ്ങിയാല്‍ രാത്രിയയാലെ നിറുത്തു. മനോഹരമെന്നു പൂര്‍ണമായും വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും ആ ശില്പങ്ങള്‍ക്ക് ഒരു ചന്തമുണ്ടായിരുന്നു. പഴയ പോസ്റ്റാഫിസിനടുത്തുള്ള ഒരു ഗള്‍ഫുകാരന്‍, അറബിക്ക് സമ്മാനമായി കൊടുക്കാന്‍ അതിലൊന്ന് വാങ്ങിച്ചതോടെ അറുമുഖന്‍ നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടു. പുഴയോരത്ത് മുനിസിപ്പല്‍ റോഡില്‍ കമ്പുകളും ചാക്കുകളും പ്ലാസ്റ്റിക്ക് ഷിറ്റുകളും കൊണ്ട്‌ ഒരു കുടില്‍ രൂപം കൊണ്ടു. ജോലിയും താമസവും പിന്നെ അതിലായി.അങ്ങിനെയിരിക്കെ കുടിലിലൊരു പെണ്ണനക്കം. എല്ലാവരെയും അറുമുഖന്‍ പരിചയപ്പെടുത്തി 'ഇത് ലച്ച്മി..എന്‍ പൊണ്ടാട്ടി' അതിനുശേഷമാണ് നാട്ടുകാര്‍ അറുമുഖന്റെ മുഖത്ത് ചിരി കണ്ടത്.
പിന്നിട് ശില്പങ്ങളുടെ വില്പന ക്ഷേത്ര പരിസരത്തെയ്ക്ക് മാറ്റി. സന്ധ്യയാകുമ്പോള്‍ അരിയും കള്ളുമായി അക്കരെ നിന്നും ലച്ച്‌മിയുടെ അടുത്തേയ്ക്ക് അറുമുഖന്‍ എത്തും. പിന്നെ എം ജി ആറിന്റെ സിനിമാഭിനയമാണ് മുഖ്യ ഹോബി. ഒരു ദിവസം അമ്പല നടയിലെ ആല്‍ത്തറയില്‍ ശില്പങ്ങള്‍ നിരത്തി വച്ച് അടുത്ത തട്ട് കടയില്‍ നിന്ന് ചായ വാങ്ങികുടിക്കുന്നതിനിടയിലാണ് അയാള്‍ കണ്ടത്..ഒരു കാലിനു മുടന്തുള്ള ഒരു കൌമാരക്കാരന്‍ തന്റെ ശില്പങ്ങള്‍ തുടച്ചു മിനുക്കുന്നു. തട്ടുകടയില്‍ നിന്ന് പാലുംവെള്ളവും വാങ്ങിയാണ് അവന്റെ അടുത്തെത്തിയത്.
വഞ്ചിയിറങ്ങി വരുന്ന അറമുഖന്റെ കൂടെ ഒരു മുടന്തന്‍ പയ്യനെ കണ്ടു നെറ്റി ചുളിച്ചെങ്കിലും അറുമുഖന്‍ ലച്ച്മി ദമ്പതികള്‍ക്കിടയില്‍ മുത്തു ഒരു സഹായിയുടെ സ്ഥാനം നേടി. വൈകാതെ കുട്ടികളില്ലാത്ത അറുമുഖന്‍ മുത്തുവില്‍ തന്റെ പിതൃത്വം ദര്‍ശിച്ച് അവനെ പണി പഠിപ്പിക്കാന്‍ തുടങ്ങി.
മലര്‍ന്നു കിടക്കുന്ന അയാളുടെ മുകളില്‍ ആകാശത്തിലുടെ പ്രത്യേക രീതിയില്‍ പറക്കുന്ന കിളികളെ നോക്കി അയാള്‍ പിറു പിറുത്തു.സംഘം ചേര്‍ന്ന് പോകുന്ന എന്തും അയാള്‍ക്ക്‌ വെറുപ്പുണ്ടാക്കും. ഭുമിയിലെ ഒരു മനുഷ്യ പറവയായ് അലഞ്ഞു തിരിയുന്ന തന്നെ കുറിച്ചൊരു പക്ഷെ അയാള്‍ ചിന്തിച്ചിരിക്കും.
ഇരുട്ടിന്റെ മറ പറ്റി കനോലിയിലൂടെ നിശബ്ദമായി തുഴഞ്ഞ് ചാരായവും കൊണ്ട് പോകുന്ന ചെറു വഞ്ചിക്കാര്‍ അറുമുഖന്റെ കുട്ടുകാരായിരുന്നു. അപ്രിതിക്ഷിതമായുണ്ടാകുന്ന പോലീസിന്റെ സാന്നിദ്ധ്യം കുവി അറിയിക്കുന്നതിനുള്ള പ്രതിഫലം ചാരായം തന്നെയായിരുന്നു. ഒരു രാത്രിയില്‍ പുഴക്കരയില്‍ അറുമുഖനും മുത്തുവും നില്‍ക്കുമ്പോള്‍ വഞ്ചിക്കാര്‍ വിളിച്ച് ചോദിച്ചു 'അടുക്കണോ' 'എന്നാല്‍ അടുക്ക്' മറുപടി പറഞ്ഞശേഷം അറുമുഖന്‍ മുത്തുവിനോട്‌ വിട്ടില്‍ പോയി അമ്മയുടെ കൈയ്യില്‍ നിന്ന് പാത്രം വാങ്ങി വരാന്‍ പറഞ്ഞു.
കരയിലും വഞ്ചിയിലുമായി അവര്‍ സംസാരിച്ചിരുന്നു. പിന്നെയെപ്പോഴോ പാത്രം എടുക്കാന്‍ പോയവനെ കുറിച്ച് ഓര്‍ത്തു മുത്തുവിനെ തെറി വിളിച്ചു കൊണ്ടയാള്‍ വിട്ടിലേയ്ക്ക് പോയി. പിന്നെ വഞ്ചിക്കാര്‍ കേട്ടത് അറുമുഖന്റെ അലര്‍ച്ചയായിരുന്നു. പങ്കായം കരയിലുന്നി അവര്‍ വഞ്ചി തള്ളിവിട്ടു. കരയിലുടെ കത്തിച്ച ചുട്ടുകള്‍ അറുമുഖന്റെ വിട്ടിലേയ്ക്ക് പോകുന്നത് അവര്‍ കണ്ടു.
ചുട്ടിന്റെ വെളിച്ചത്തില്‍ അര്‍ദ്ധ നഗ്നയായ ലച്ച്മി തല കുമ്പിട്ട്‌ നിന്നു. മുത്തു ഭയന്ന് തെങ്ങിന്‍ മറയില്‍ ഒളിച്ചു. അവന്റെ കൈ മാത്രം കാണാം. അറുമുഖം ചുറ്റും നോക്കി. തനിക്കു നേരെ ക്രുരതയോടെ നോക്കുന്ന ചുവപ്പും പച്ചയും ചായം കൊമ്പുകളില്‍ തേച്ച കാളകള്‍... ചാരായത്തിന്റെ ആ പഴയ മണം..മുത്തുവിന്റെ കൈകളില്‍ രണ്ടു ഒറ്റ രൂപയുണ്ടോ
......അയാള്‍ കാലുകള്‍ തളര്‍ന്ന് നില്‍ക്കാന്‍ ശക്തിയില്ലാതെ തറയിലിരുന്നു.
ആകാശം മേഘശുന്യമായ ഒരവസ്ഥയില്‍ അറുമുഖന്‍ കമിഴ്ന്നു കിടന്നു. താഴെ പുല്ലുകള്‍ക്കിടയില്‍രി വരിയായി പോകുന്ന ഉറുമ്പുകള്‍. അറുമുഖന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് ഇരുട്ടുണ്ടാക്കി അതിലൊളിച്ചിരുന്നു.



പ്രണയ നൈരാശ്യം...........

Thursday, January 27, 2011




പ്രണയ നൈരാശ്യം അവരെ ആത്മഹത്യയുടെ വക്കിലെത്തിച്ചു.വിറയ്ക്കുന്ന കൈകളോടെ അവന്‍ അവളുടെ വായിലേയ്ക്ക് വിഷം ഒഴിച്ച് കൊടുത്തു അവള്‍ പിടഞ്ഞു വിണു.പിന്നെ നിറഞ്ഞ കണ്ണുകളോടെ അവനും വായിലേക്കൊഴിച്ചു.
മിനിറ്റുകള്‍........
അവള്‍ എഴുന്നേറ്റു നോക്കി, അവന്‍ മരിച്ചു കിടക്കുന്നു വിഷം തുപ്പികളഞ്ഞ് അവള്‍ വീട്ടിലെക്കൊടി.
പിന്നെ അവന്‍ എഴുന്നേറ്റു........
ഓടി പോകുന്ന അവളെ കണ്ട്‌ ദേഷ്യത്തില്‍ വിഷം തുപ്പി അവനും വീട്ടിലേയ്ക്ക്.

എനിക്കിഷ്ടമാണ്.........

Tuesday, January 11, 2011


വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന അവളോടുള്ള പ്രണയം ഇന്നലെ തുറന്നു പറഞ്ഞു .
'ഇന്നലെ ഞങ്ങളുടെ വിവാഹമായിരുന്നു'